ഇസ്‌ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ട് ഇസ്‌ലാമാബാദിൽ നടന്ന ഇറാൻ-യു.എസ് ഉന്നതതല ചർച്ചകൾ പരാജയപ്പെട്ടു. 21 മണിക്കൂർ നീണ്ടുനിന്ന മാരത്തൺ ചർച്ചകൾക്കൊടുവിലും നിർണ്ണായക വിഷയങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് ഇരുവിഭാഗവും തയ്യാറാകാത്തതിനെത്തുടർന്ന് ഉടമ്പടികളൊന്നുമില്ലാതെ അമേരിക്കൻ സംഘം മടങ്ങി.
ആണവായുധം വികസിപ്പിക്കില്ലെന്ന അമേരിക്കൻ നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ വിസമ്മതിച്ചതാണ് ചർച്ചകൾ അലസാൻ പ്രധാന കാരണം. ഇറാനിലെ യുറേനിയം ശേഖരം രാജ്യത്തിന് പുറത്തേക്ക് മാറ്റണമെന്ന യു.എസ് നിർദ്ദേശം തള്ളിയതായി ഇറാൻ പ്രതിനിധികൾ സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിലെ ഗതാഗത അവകാശം, ഇറാന്റെ ആണവ അവകാശങ്ങൾ എന്നിവയെച്ചൊല്ലിയും കടുത്ത ഭിന്നത നിലനിന്നു.
കരാറിലെത്താൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്നും എന്നാൽ ഇത് അമേരിക്കയേക്കാൾ കൂടുതൽ ബാധിക്കുക ഇറാനെയായിരിക്കുമെന്നും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മധ്യസ്ഥത വഹിച്ച പാകിസ്ഥാൻ ഇരുരാജ്യങ്ങൾക്കുമിടയിലെ വിടവ് നികത്താൻ ആത്മാർത്ഥമായി ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ച പരാജയപ്പെട്ടതോടെ കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ച 14 ദിവസത്തെ താൽക്കാലിക വെടിനിർത്തലും അനിശ്ചിതത്വത്തിലായി. ചർച്ചകൾ വിജയിച്ചില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നാണ് ഇറാന്റെ നിലപാട്.
ഇസ്‌ലാമാബാദ് ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞതിന് പിന്നാലെ ഇറാനും സഖ്യകക്ഷികൾക്കും എതിരായ പോരാട്ടം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. 40 ദിവസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധം ഇതോടെ കൂടുതൽ വഷളാകുമെന്ന ആശങ്കയിലാണ് ലോകം.
Discover more from Eeshoyum Pillerum Media Ministry
Subscribe to get the latest posts sent to your email.

