പരവൂർ: രാജ്യത്ത് വർധിച്ചുവരുന്ന സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് തടയിടാൻ വിപ്ലവകരമായ മാറ്റങ്ങളുമായി റിസർവ് ബാങ്ക് രംഗത്ത്. 10,000 രൂപയ്ക്ക് മുകളിലുള്ള ഓൺലൈൻ ഇടപാടുകൾക്ക് ഒരു മണിക്കൂർ ‘വെയിറ്റിംഗ് ടൈം’ ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള സുപ്രധാന നിർദ്ദേശങ്ങളാണ് ആർബിഐ പരിഗണിക്കുന്നത്. ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഈ പരിഷ്കാരങ്ങളിൽ മെയ് എട്ടു വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. ജനങ്ങളുടെ പ്രതികരണം കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം കൈക്കൊള്ളുക.
പുതിയ നിർദ്ദേശപ്രകാരം, 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ നടത്തുമ്പോൾ ഒരു ‘കൂൾ ഓഫ് പീരിയഡ്’ നിലവിൽ വരും. പണം അയച്ചുകഴിഞ്ഞാലും ഒരു മണിക്കൂർ കഴിഞ്ഞു മാത്രമേ അത് സ്വീകർത്താവിന്റെ അക്കൗണ്ടിലേക്ക് എത്തുകയുള്ളൂ. ഈ സമയത്തിനുള്ളിൽ താൻ ഉദ്ദേശിച്ച ആൾക്ക് തന്നെയാണ് പണം ലഭിക്കുന്നതെന്ന് ഉറപ്പാക്കാനും, എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പോ പിശകോ ശ്രദ്ധയിൽപ്പെട്ടാൽ ഇടപാട് ഉടനടി റദ്ദാക്കാനും ഉപഭോക്താവിന് സാധിക്കും.
മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കായി 70 വയസ്സിന് മുകളിലുള്ളവർ നടത്തുന്ന 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് വിശ്വസ്തനായ ഒരു ഇടനിലക്കാരന്റെ അനുമതി നിർബന്ധമാക്കാനും ആലോചനയുണ്ട്. എന്നാൽ വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾക്ക് മാത്രമായിരിക്കും ഈ നിബന്ധന. മർച്ചന്റ് പേയ്‌മെന്റുകളെയും ഓട്ടോ ചെക്ക് സംവിധാനങ്ങളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മറ്റൊരു പ്രധാന നിർദ്ദേശം ബാങ്ക് അക്കൗണ്ടുകൾക്ക് പ്രതിവർഷം സ്വീകരിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കുക എന്നതാണ്. നിലവിൽ 25 ലക്ഷം രൂപയാണ് പരിധിയായി പരിഗണിക്കുന്നത്. ഉയർന്ന വരുമാനക്കാർക്ക് ഇതിൽ ഇളവ് ലഭിക്കുമെങ്കിലും, മറ്റുള്ളവരുടെ അക്കൗണ്ടിലേക്ക് ഈ പരിധിയിൽ കൂടുതൽ തുക വന്നാൽ അത് ‘ഷാഡോ ക്രെഡിറ്റ്’ ആയി മാറ്റും. കൃത്യമായ രേഖകൾ ഹാജരാക്കിയാൽ മാത്രമേ ഈ തുക അക്കൗണ്ടിൽ ലഭ്യമാകൂ, അല്ലാത്തപക്ഷം പണം വന്ന അക്കൗണ്ടിലേക്ക് തന്നെ തിരികെ പോകും.
ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള നൂതന തട്ടിപ്പുകളെ നേരിടാൻ ‘കിൽ സ്വിച്ച്’ (Kill Switch) എന്ന സംവിധാനവും ആർബിഐ അവതരിപ്പിക്കുന്നു. താൻ തട്ടിപ്പിന് ഇരയാകുകയാണെന്ന് തോന്നിയാൽ ഒറ്റ ബട്ടൺ അമർത്തുന്നതിലൂടെ അക്കൗണ്ടിൽ നിന്നുള്ള എല്ലാ ഓൺലൈൻ ഇടപാടുകളും തൽക്ഷണം മരവിപ്പിക്കാൻ ഈ സംവിധാനം സഹായിക്കും. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൽ ഈ നീക്കങ്ങൾ വലിയ മാറ്റമുണ്ടാക്കുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ.
Discover more from Eeshoyum Pillerum Media Ministry
Subscribe to get the latest posts sent to your email.

