തൃശ്ശൂർ: തൃശ്ശൂരിന്റെ ആരോഗ്യ സന്നദ്ധ മേഖലകളിൽ ആശ്വാസത്തിന്റെ തണൽമരമായിരുന്ന ഫാ. ഫ്രാൻസിസ് ആലപ്പാട്ടിന് വേദനയോടെയും ആദരവോടെയും സാംസ്കാരിക നഗരി വിടചൊല്ലി. ബുധനാഴ്ച അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം, താൻതന്നെ മുൻകൈ എടുത്ത് വളർത്തിയെടുത്ത ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിക്ക് പഠനാവശ്യാർത്ഥം വിട്ടുനൽകിക്കൊണ്ട് മരണശേഷവും അദ്ദേഹം മാതൃകയായി.
ജീവിതം മുഴുവൻ മറ്റുള്ളവർക്കായി ഉഴിഞ്ഞുവെച്ച പ്രിയപ്പെട്ട ആലപ്പാട്ടച്ചൻ, താൻ കെട്ടിപ്പടുത്ത പ്രസ്ഥാനത്തിന്റെ മണ്ണിലേക്ക് തന്നെ അവസാനമായി മടങ്ങുനത് നഗരത്തിന് കണ്ണീരോർമ്മയായി.
മൃതദേഹം വിലാപയാത്രയായി ബസിലിക്കയിൽ എത്തിച്ചപ്പോൾ നൂറുകണക്കിന് ആളുകളാണ് പ്രിയ വൈദികനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ മുഖ്യകാർമ്മികത്വത്തിൽ വീട്ടിലെ ശുശ്രൂഷകൾ നടന്നു.
തുടർന്ന് സെന്റ് തോമസ് കോളേജ് റോഡ് വഴി നടന്ന വിലാപയാത്രയിൽ നാടിന്റെ നാനാതുറകളിൽ നിന്നുള്ളവർ അണിനിരന്നു. തൃശ്ശൂരിന്റെ തെരുവുകളിലൂടെയുള്ള അദ്ദേഹത്തിന്റെ അവസാന യാത്രയിൽ സ്നേഹനിധിയായ ഒരു ഇടയനെ നഷ്ടപ്പെട്ടതിന്റെ സങ്കടം പ്രകടമായിരുന്നു.
ബസിലിക്കയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, തൃശ്ശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ നേതൃത്വം നൽകി. ബിഷപ്പുമാരായ മാർ പോളി കണ്ണൂക്കാടൻ, മാർ പോൾ ആലപ്പാട്ട്, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മാർ ടോണി നീലങ്കാവിൽ, മാർ ബോസ്കോ പുത്തൂർ എന്നിവരും ശുശ്രൂഷകളിൽ പങ്കുചേർന്നു.
രോഗികൾക്കും പാവപ്പെട്ടവർക്കും വേണ്ടി തന്റെ ജീവിതം സമർപ്പിച്ച ആലപ്പാട്ടച്ചൻ, ദീപ്തമായ ഒരുപാട് ഓർമ്മകൾ ബാക്കിവെച്ചാണ് മടങ്ങിയത്. അതിരൂപത ചാൻസലർ ഫാ. ഡൊമിനിക് തലക്കോടൻ ആലപ്പാട്ടച്ചന്റെ സംഭവബഹുലമായ ജീവിതയാത്രയെ അനുസ്മരിച്ചു.
Discover more from Eeshoyum Pillerum Media Ministry
Subscribe to get the latest posts sent to your email.

