Tuesday, June 16, 2026Faith. Truth. Mission.
Eeshoyum Pillerum Media MinistryFaith.Media.Mission
MEDIA MINISTRY • NEWSROOM • FAITH FORMATION
Videos
Breaking
International

ഭീകരതയെ സ്‌പോൺസർ ചെയ്യുന്ന പാകിസ്ഥാനെ വിശ്വാസമില്ല; രൂക്ഷ വിമർശനവുമായി ഇസ്രയേൽ അംബാസിഡർ

April 10, 2026 • By VISTARA NEWS

ടെൽ അവീവ്: അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ സമാധാന ചർച്ചകൾക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കാനിരിക്കെ, ഇസ്‌ലാമാബാദിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റൂവൻ അസർ രംഗത്തെത്തി. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെ ഒരു തരിപോലും വിശ്വസിക്കാൻ കൊള്ളില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിലവിലെ ചർച്ചകളിൽ അവർ വെറുമൊരു സാങ്കേതിക സഹായി മാത്രമാണെന്നും പരിഹസിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ ഇസ്‌ലാമാബാദിൽ നേരിട്ടുള്ള ചർച്ചകൾ ഇന്ന് നടക്കാനിരിക്കെയാണ് ഇസ്രയേലിന്റെ ഈ ഔദ്യോഗിക പ്രതികരണം വന്നിരിക്കുന്നത്. രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പാകിസ്ഥാൻ വേദിയൊരുക്കുന്നത്.

ചർച്ചകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന ഒരു ഇടനിലക്കാരന്റെ പരിഗണന മാത്രമേ പാകിസ്ഥാന് അമേരിക്ക നൽകുന്നുള്ളൂ എന്ന് റൂവൻ അസർ ചൂണ്ടിക്കാട്ടി. അമേരിക്കക്കാർ തങ്ങളെ വിശ്വസിക്കുന്നുവെന്ന് കരുതി പാകിസ്ഥാൻ അമിതമായി ആവേശം കൊള്ളേണ്ടതില്ലെന്നും, ഇത് വെറുമൊരു സാങ്കേതിക സഹായം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാസയിലെ സമാധാന സേനയിൽ പാകിസ്ഥാൻ സൈന്യം ഉൾപ്പെടുന്നതിനോട് ഇസ്രയേലിന് നേരത്തെ തന്നെ വിയോജിപ്പുണ്ട്. ഹമാസും ലഷ്‌കറെ തൊയ്ബ പോലുള്ള ഭീകര സംഘടനകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിൽ ഇസ്രയേൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. ലബനനിലെ ഇസ്രയേൽ ആക്രമണങ്ങളെ പാകിസ്ഥാൻ അപലപിച്ചതിനെയും അദ്ദേഹം തള്ളിപ്പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ആവശ്യമെങ്കിൽ സൈനിക നടപടികൾ തുടരുമെന്ന കർശന നിലപാടാണ് അദ്ദേഹം ആവർത്തിച്ചത്.

സമാധാന ചർച്ചകളിൽ പാകിസ്ഥാൻ സ്വയം മധ്യസ്ഥനായി ചമയുന്നുണ്ടെങ്കിലും ഇതിന് പിന്നിൽ വൈറ്റ് ഹൗസിന്റെ ശക്തമായ സമ്മർദ്ദമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇറാനെ ചർച്ചാ മേശയിലേക്ക് എത്തിക്കാൻ അമേരിക്ക പാകിസ്ഥാനെ ഒരു ഉപകരണമായി ഉപയോഗിക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നു. അമേരിക്ക മുന്നോട്ടുവെച്ച സമാധാന പദ്ധതികൾ ഇറാൻ തള്ളിയതോടെ മേഖലയിൽ യുദ്ധഭീതി വർധിച്ചിരുന്നു.

ഒടുവിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഡൊണാൾഡ് ട്രംപുമായി നടത്തിയ സംഭാഷണത്തെത്തുടർന്നാണ് രണ്ടാഴ്ചത്തെ വെടിനിർത്തലിന് കളമൊരുങ്ങിയത്. എന്നാൽ ലബനനിൽ ഇസ്രയേൽ ആക്രമണങ്ങൾ തുടർന്നാൽ വെടിനിർത്തൽ കരാർ തകരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലബനൻ ഈ കരാറിന്റെ ഭാഗമല്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രയേലും അമേരിക്കയും. പശ്ചിമേഷ്യയിൽ സ്ഥിരത കൊണ്ടുവരാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നാണ് ഇസ്രയേൽ പ്രതീക്ഷിക്കുന്നതെന്നും റൂവൻ അസർ വ്യക്തമാക്കി.


Discover more from Eeshoyum Pillerum Media Ministry

Subscribe to get the latest posts sent to your email.

About the Author

Part of the Eeshoyum Pillerum Media Ministry editorial desk.

error: Content is protected !!

Discover more from Eeshoyum Pillerum Media Ministry

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Eeshoyum Pillerum Media Ministry

Subscribe now to keep reading and get access to the full archive.

Continue reading