ടെൽ അവീവ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്കിടെ ലബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് അനുമതി നൽകിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലബനന്റെ ഭാഗത്തുനിന്നുള്ള നിരന്തരമായ അഭ്യർത്ഥനകൾ കണക്കിലെടുത്താണ് ഇത്തരമൊരു നീക്കത്തിന് മന്ത്രിസഭയ്ക്ക് നിർദ്ദേശം നൽകിയതെന്ന് നെതന്യാഹുവിന്റെ ഓഫീസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഹിസ്ബുള്ളയെ നിരായുധീകരിക്കുക, ഇരു രാജ്യങ്ങൾക്കുമിടയിൽ സുസ്ഥിരമായ സമാധാന ബന്ധം സ്ഥാപിക്കുക എന്നിവയിലായിരിക്കും ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ബെയ്റൂട്ടിനെ സൈനികവൽക്കരിക്കാനുള്ള ലബനൻ പ്രധാനമന്ത്രിയുടെ ആഹ്വാാനത്തെ ഇസ്രയേൽ പ്രസ്താവനയിലൂടെ അഭിനന്ദിച്ചു. ഇറാനിൽ അമേരിക്ക വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലും ലബനനിൽ ഇസ്രയേൽ സൈനിക നടപടികൾ ശക്തമായി തുടരുന്നതിനിടയിലാണ് ഈ നയതന്ത്ര നീക്കം എന്നത് ഏറെ ശ്രദ്ധേയമാണ്.
അതേസമയം, ചർച്ചകൾക്ക് വഴിതുറന്നുവെങ്കിലും ഹിസ്ബുള്ളയുമായി ഉടൻ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് ഒരു മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ചർച്ചകൾ തുടങ്ങുന്നതിന് മുന്നോടിയായി ഹിസ്ബുള്ളയുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് ഇസ്രയേൽ സൈന്യം. അടുത്ത ആഴ്ച വാഷിംഗ്ടണിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ചർച്ചകൾ ഫലം കണ്ടാൽ ദശാബ്ദങ്ങളായി തുടരുന്ന ഇസ്രയേൽ-ലബനൻ അതിർത്തി തർക്കങ്ങൾക്കും അശാന്തിക്കും വലിയൊരു ആശ്വാസമാകും ഇത്.
Discover more from Eeshoyum Pillerum Media Ministry
Subscribe to get the latest posts sent to your email.

