ബെയ്‌റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങൾ സമാനതകളില്ലാത്ത നാശനഷ്ടങ്ങൾ വിതയ്ക്കുന്നതായി വത്തിക്കാൻ നയതന്ത്രപ്രതിനിധി (അപ്പസ്തോലിക നൂൺഷ്യോ) ആർച്ച്ബിഷപ് പൗളോ ബോർജ്യ. മാറോണീത്ത സഭയുടെ പാത്രിയർക്കീസ് ബിഷാറ ബുത്രോസ് റായ്‌ക്കൊപ്പം തെക്കൻ ലബനനിൽ സന്ദർശനം നടത്തിയ ശേഷം വത്തിക്കാൻ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം മരണവും വിനാശവും മാത്രമാണ് കൊണ്ടുവരികയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ദിവസം ബെയ്‌റൂട്ടിൽ പത്ത് മിനിറ്റോളം നീണ്ടുനിന്ന അതിശക്തമായ ഇസ്രായേൽ ആക്രമണത്തിൽ വൻ മരണസംഖ്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 50 പേർ മരിച്ചുവെന്നാണ് പുറത്തുവന്നതെങ്കിലും, റെഡ് ക്രോസ് പ്രവർത്തകർ ഇതുവരെ 87 മൃതദേഹങ്ങൾ കണ്ടെടുത്തതായി ആർച്ച്ബിഷപ് ബോർജ്യ വെളിപ്പെടുത്തി. ആക്രമണത്തിൽ 722 പേർക്കെങ്കിലും പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിസ്‌ബൊള്ളയുടെ നിരായുധീകരണമാണ് ഇസ്രായേൽ ലക്ഷ്യമിടുന്നതെങ്കിലും നിലവിലെ സൈനിക നടപടികൾ കൊണ്ട് അത് സാധ്യമായിട്ടില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു.
ലബനനിലെ ദേശീയ നേതൃത്വം സമാധാനപരമായ ചർച്ചകളാണ് ആഗ്രഹിക്കുന്നത്. പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്തതുപോലെ, ലബനന്റെ പൊതുനന്മ മുൻനിർത്തി പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. പാപ്പാ നൽകിയ ഈസ്റ്റർ സന്ദേശത്തെയും പ്രാർത്ഥനാ സഹായത്തെയും ലബനനിലെ ക്രൈസ്തവർ മാത്രമല്ല, ഇതര മതസ്ഥരും വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് വത്തിക്കാൻ പ്രതിനിധി അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച കാസ്തേൽ ഗന്തോൾഫോയിൽ വെച്ച് പാപ്പാ നടത്തിയ സമാധാനാഹ്വാനം അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
ഇസ്രായേൽ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം വരും ദിവസങ്ങളിലും ശക്തമായ ആക്രമണങ്ങൾ തുടരുമെന്ന ഭീതിയിലാണ് രാജ്യം. എന്നാൽ നയതന്ത്ര ചർച്ചകളിലൂടെ എത്രയും വേഗം വെടിനിർത്തൽ നടപ്പിലാക്കണമെന്നതാണ് വത്തിക്കാന്റെ നിലപാടെന്ന് ആർച്ച്ബിഷപ് ബോർജ്യ വ്യക്തമാക്കി. ലബനൻ അർഹിക്കുന്നത് സമാധാനത്തിന്റെ മാർഗ്ഗമാണെന്നും യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Discover more from Eeshoyum Pillerum Media Ministry
Subscribe to get the latest posts sent to your email.

