തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അവലോകന യോഗത്തിൽ വിജയപ്രതീക്ഷ പങ്കുവെച്ച് ബിജെപി നേതൃത്വം. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനും മികച്ച വിജയം നേടുമെന്ന് യോഗം വിലയിരുത്തി. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപി ‘കറുത്ത കുതിരകളാകുമെന്നും’ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത തൂക്കുസഭ വരാനുള്ള സാധ്യതയുണ്ടെന്നും നേതാക്കൾ കണക്കുകൂട്ടുന്നു.
നേമത്തിനും കഴക്കൂട്ടത്തിനും പുറമെ കാട്ടാക്കട, വട്ടിയൂർക്കാവ്, ആറ്റിങ്ങൽ, ചാത്തന്നൂർ, മഞ്ചേശ്വരം, പാലക്കാട് തുടങ്ങി പത്തോളം മണ്ഡലങ്ങളിൽ അട്ടിമറി വിജയം ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. നേമത്ത് ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കപ്പെട്ടതും നിഷ്പക്ഷരായ വോട്ടർമാരുടെയും യുവാക്കളുടെയും പിന്തുണ രാജീവ് ചന്ദ്രശേഖറിന് അനുകൂലമായതും വിജയമുറപ്പിക്കുമെന്ന് പാർട്ടി കരുതുന്നു.
കഴക്കൂട്ടത്ത് ശബരിക്കല വിഷയം സജീവ ചർച്ചയായത് എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന് തിരിച്ചടിയാകുമെന്നും വി. മുരളീധരന് ഗുണകരമായെന്നും യോഗം വിലയിരുത്തി. വട്ടിയൂർക്കാവിലും കാട്ടാക്കടയിലും രേഖപ്പെടുത്തിയ ഉയർന്ന പോളിംഗ് അനുകൂല തരംഗത്തിന്റെ സൂചനയായാണ് ബിജെപി കാണുന്നത്.
പാലക്കാട്, ചാത്തന്നൂർ, മണലൂർ മണ്ഡലങ്ങളിലും ശക്തമായ പോരാട്ടമാണ് നടന്നതെന്നും അപ്രതീക്ഷിത ഫലങ്ങൾ ഇവിടങ്ങളിൽ ഉണ്ടാകുമെന്നും നേതൃത്വം വിശ്വസിക്കുന്നു. വരും ദിവസങ്ങളിൽ ഓരോ മണ്ഡലങ്ങളിലെയും ബൂത്ത് തലത്തിലുള്ള കണക്കുകൾ പരിശോധിച്ച് വിശദമായ ചർച്ചകൾ തുടരാനാണ് ബിജെപിയുടെ തീരുമാനം.
Discover more from Eeshoyum Pillerum Media Ministry
Subscribe to get the latest posts sent to your email.

